Wednesday, December 14, 2005

പുട്ടടി

കെ എസ് പിയ്ക്കൊരടിക്കുറിപ്പ്.


പുട്ട്-പയര്‍-പപ്പടം നല്ല ചേരുവ തന്നെയാണ്.
‘നമ്മളവിടെ’ ഒരു വ്യത്യാസമുള്ളത്, പുട്ട് അവിയ്ക്കലാണ്; ചുടലില്ല.
പുട്ടൊരു മഹാനാണെങ്കിലും പ്രാതലിനതു കിട്ടുമ്പോള്‍ മിക്കപ്പോഴും മുഴുവന്‍ കഴിക്കാനോ ആസ്വദിക്കാനോ പറ്റാറില്ല. ജോലിയ്ക്കു കയറേണ്ട സമയമൊക്കെ ആവുമ്പോഴേയ്ക്കുമാണ് പുട്ടിന്റെ മുന്നില്‍ എത്തുന്നതെന്നതു തന്നെ കാരണം. കുട്ടിക്കാലത്തുമുതല്‍ ഇന്നുരാവിലെ വരെയും ഈ വിധി മാറ്റമില്ലാതെ തുടരുന്നു. പുട്ടുണ്ടാക്കുന്ന ദിവസം മിക്കവാറും ലേറ്റായിട്ടാവും പ്രഭാതകര്‍മ്മവണ്ടി ഓടുക.
ഇതൊക്കെ കാരണം പ്രവാസത്തില്‍ പുട്ട് - പിട്ട് എന്നാണ് ‘മറ്റേമ്മ‘ (അമ്മയുടെ അമ്മ) പറയുമായിരുന്നത് - രാത്രി മെനുവിലാണ് കൂടുതലും സ്ഥാനം പിടിക്കുക.
മിക്കവാറും സഹയാത്രികര്‍ മേല്‍പ്പറഞ്ഞവരാവുകയുമില്ല. മറിച്ച്, മീന്‍ കറി, സ്റ്റൂ (ഇഷ്ടു!) അങ്ങനെ എന്തെങ്കിലും ആയിരിക്കും.
അരിപ്പൊടി (വെള്ള, ചമ്പാ അല്ലെങ്കില്‍ രണ്ടും), ഗോതമ്പുപൊടി (തനിച്ച അല്ലെങ്കില്‍ അരിപ്പൊടിയൊപ്പം) എന്നിങ്ങനെയൊക്കെ വിവിധങ്ങളായ ചേരുവകളുടെ പരീക്ഷണശാലകള്‍ അടുക്കളയിലും പിന്നെ വയറ്റിലും സ്ഥാപിതമാവാറുമുണ്ട്.

അഛന്റെ അമ്മ ജീവിച്ചിരുന്ന കാലത്തെ പുട്ടോര്‍മ്മ കൂടി പറയാതെ വയ്യ. പള്ളിക്കൂടത്തില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്കൊക്കെ എത്തിക്കഴിഞ്ഞാല്‍ വള്ളിനിക്കറും കയറ്റി അമ്മൂമ്മയുടെ അടുക്കള വഴിയൊക്കെ ഒരു കറക്കമുണ്ട്. ‘രാവിലത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?’ന്നൊരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു പാത്രത്തില്‍ ഒരു കഷണം പുട്ടും ചോണനുറുമ്പുകളുടെ ഒരു പടയും ഇരിപ്പുണ്ടാവും. തട്ടിയിടേണ്ട താമസം അവന്മാര്‍ ഓടിപ്പോവും; ഞൊടിയിടയ്ക്കുള്ളില്‍ സ്വാദേറിയ പുട്ട് വയറ്റിലേയ്ക്കും.
അമ്മൂമ്മയുടെ ഡയലോഗ് കാലക്രമത്തില്‍ ചെറുമക്കള്‍ അല്‍പ്പം ഭേദഗതി വരുത്തി ഇങ്ങനെ അവതരിപ്പിക്കാറുമുണ്ട്. ‘കഴിഞ്ഞാഴ്ചത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?”

Thursday, December 08, 2005

ഫ്രീ

മൂന്നു ദിവസം മുന്‍പൊരു വെളുപ്പാന്‍ കാലം ഒരു ചങ്ങാതി ഫോണില്‍ വിളിച്ചു. പെരിങ്ങോടന്‍ സാറിന്റെ ഓണ്‍‌ലൈന്‍ ഉബുണ്ടു ക്ലാസ് ഏകദേശം വെളുക്കുന്നതുവരെ അറ്റന്‍ഡ് ചെയ്യുന്നതുകാരണം ഉറക്കം തുടങ്ങിയിരുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ചങ്ങാതീടെ വിളി ഒരു തൊന്തരവും ആയില്ല.

പറഞ്ഞ വിവരം ഇതാണ്. 4444444 എന്ന നമ്പരിലേയ്ക്ക് ഒരു ബ്ലാങ്ക് എസ്സെമ്മെസ് അയച്ചാല്‍ മൊബൈല്‍ ഫോണിന്റെ ക്രെഡിറ്റില്‍ കുറഞ്ഞത് ദി.10 എങ്കിലും കൂടുമെന്ന്. ഭാഗ്യമുണ്ടെങ്കില്‍ അത്
വലിയ ഒരു തുക തന്നെയാവാം. അല്ലെങ്കില്‍ പലതവണ ചെയ്ത് ആയിരങ്ങള്‍ തന്നെ ഉണ്ടാക്കാം!!!


മുമ്പും ഇങ്ങനെ പല കളികളും കേട്ടിട്ടുള്ളതുകൊണ്ടും എറ്റിസലാറ്റിന്റെ യന്ത്രങ്ങള്‍ ഓരോ അക്കൌണ്ടിന്റെ ട്രാക്കിങ്ങും തീര്‍ച്ചയായും രേഖപ്പെടുത്തും എന്നത് അറിയുന്നതു കൊണ്ടും ചങ്ങാതിയോടുപദേശിച്ചത് ഈ കളി കളിക്കണ്ട എന്നായിരുന്നു.
പിറ്റേന്നു രാവിലെ അറിഞ്ഞു പലരും ഉയര്‍ന്ന ബാലന്‍സുകള്‍ അക്കൌണ്ടില്‍ ഉണ്ടാക്കിയെന്ന്.
നാട്ടിലേയ്ക്കൊക്കെ വിളിച്ച് അത് മുതലാക്കിയവര്‍ ഏറെ താമസിയാതെ തന്നെ വിവരവും അറിഞ്ഞു.എത്ര തുകയായിരുന്നു കാര്‍ഡില്‍ വര്‍ദ്ധിച്ചത് അത്രയോ അതിലും കൂടുതലോ തുക ആ നമ്പരുകളുടെ അക്കൌണ്ടുകളില്‍ റിവേഴ്സ് ചെയ്യപ്പെട്ടു, അന്നു തന്നെ.
ഫലം, ‘പറ്റിച്ചുണ്ടാക്കിയ’ ക്രെഡിറ്റുപയോഗിച്ചു വന്‍ വിളി വിളിച്ചു മുതലാക്കിയ പലര്‍ക്കും ബാലന്‍സ് മെനസ് ഫിഗര്‍ ആയി. കളി എറ്റിസലാറ്റിനോടു വേണ്ട എന്നര്‍ഥം.
ഇതിനെപ്പറ്റി ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല എന്നാണറിയുന്നത്.

Thursday, December 01, 2005

“എന്റെ പോക്കറ്റടികൾ“

പോക്കറ്റടിക്കപ്പെട്ടതായി എല്ലാരും പറയുന്ന കഥകൾ കേൾക്കുമ്പോഴെല്ലാം എനിക്കു ചിരിയാണു വന്നിരുന്നത്. ഇതെന്താ ബോധമില്ലാതെയാണോ യാത്രചെയ്യുന്നത്, പോക്കറ്റിൽ കൈയിട്ട് ഉള്ള കാശൊക്കെ വേറൊരാൾ എടുത്തുകൊണ്ടു പോകാൻ?

ഒരിക്കൽ ഒരു സുഹൃത്തുമൊന്നിച്ച് പ്രൈവറ്റ്
ഡി.റ്റി.സി-യിൽ യാത്ര ചെയ്യുന്നു. ആൾക്ക് ശമ്പളം
കിട്ടിയദിവസം. ബസിൽ നടവഴിയ്ക്കരികിലെ സീറ്റും കിട്ടി. 20 മിനിറ്റിന്റെ യാത്രയ്ക്കിടെ ആൾ അല്പമൊന്നു മയങ്ങിക്കാണും. ഇറങ്ങിക്കഴിഞ്ഞ് പോക്കറ്റുതപ്പിയ സുഹൃത്തിന് അവിടെ ഒന്നും കാണാൻ പറ്റിയില്ല. പറ്റിപ്പോയി. അന്നെനിക്കു മനസിലായി ഈ വിരുതന്മാർ ചില്ലറക്കാരല്ല.
എങ്കിലും എന്നെ ഇതുവരെ അവർക്ക് അടിക്കാൻ പറ്റിയില്ലല്ലോ എന്ന അഹങ്കാരമായിരുന്നു.

ആ അഹങ്കാരം അധികം നീണ്ടുനിന്നില്ല. അടുത്തൊരു നാൾ തന്നെ ഡി.റ്റി.സി ബസിൽ തന്നെ നിന്നു യാത്ര ചെയ്യുന്നു. ഹരിനഗറിൽ ഞാനിറങ്ങേണ്ട സ്റ്റോപ്പെത്തുന്നതിനു തൊട്ടു മുമ്പൊരു റൌണ്ട് കറങ്ങിയാണ് വരേണ്ടത്. ആ ചരിഞ്ഞുചുറ്റലിനിടെ ഒരാൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഒന്നു സ്പർശിച്ചപോലെ തോന്നി.

ആളെ കണ്ടു; പോക്കറ്റിൽ നിന്ന് ചില്ലറ നോട്ടുകൾ ഉണ്ടായിരുന്നതും ചില അവശ്യവിവരങ്ങൾ
അടങ്ങിയ തുണ്ടുകടലാസുകളും അപ്രത്യക്ഷമായതും അറിഞ്ഞു. ഇറങ്ങിയശേഷം പ്രതിയോട് ആ കടലാസുകളെങ്കിലും തരാൻ അഭ്യർഥിച്ചു. പ്രതി അപകടകാരിയല്ല എന്നും സൈക്കിൾ റിക്ഷക്കാരനോ മറ്റോ പാർട് റ്റൈം ജോബിനിറങ്ങിയതാണെന്നും തോന്നി. അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു സാഹസത്തിനു മുതിരില്ലായിരുന്നു. പോക്കറ്റടിക്കാർ കത്തിയും തോക്കുമൊക്കെ കൊണ്ടുനടക്കുന്നവരാണെന്നാണല്ലോ കഥകൾ. ഞാൻ മനസിലാക്കിയെന്നറിഞ്ഞാവണം തൊണ്ടി അതിനകം കൈമാറപ്പെട്ടിരുന്നു. റോഡിനു മറുവശം പോയിട്ട് രണ്ടാം പ്രതിയിൽ നിന്ന് ചില്ലറ ഒഴികെയുള്ള കടലാസുകൾ എന്നെ ഭദ്രമായി ഏൽ‌പ്പിച്ച് പ്രതികൾ രണ്ടും അടുത്ത ബസിൽ ചാടിക്കയറിപ്പോയി. ഒന്നും സംഭവിക്കാത്തപോലെ ഞാൻ റൂമിലേയ്ക്കും.

പിന്നീട് ചിരപരിചിതമായ സ്ഥലത്തു വച്ചാണ് ഇക്കൂട്ടർ എന്നെ ശരിക്കും വഹിച്ചത്.
1989-ൽ യുനെസ്കോയുടെ തിരുവനന്തപുരത്തുവച്ചു നടന്ന ഒരു വർൿഷോപ്പിന്റെ ഡോക്കുമെന്റേഷൻ ജോലികളിൽ ഒരാഴ്ചയോളം പ്രവർത്തിച്ചതിന് Ms. Namtip Aksornkool എന്നുപേരുള്ള Programme Specialist പേരെഴുതിയ ഒരു കവറിലിട്ട് 100-ന്റെ പത്തു നോട്ടുകൾ തന്നു.
സന്തോഷം പങ്കുവയ്ക്കാനായി സുഹൃത്തുമൊത്ത്
പാഞ്ചാലി യിൽ കയറി.
ശമ്പളം കിട്ടിയതിന്റെ ബാക്കി കൈയിലുള്ളതിനാൽ കവർ തുറക്കാതെ തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തു.

പതിവായി യാത്രചെയ്യാറുള്ള
കല്ലാർ ബസിൽ കയറാൻ വലിയ തെരക്കൊന്നുമില്ലായിരുന്നു. കയറി സീറ്റിൽ ഇരുന്നപ്പോഴേയ്ക്കും കണ്ടക്റ്റർ വന്നു ടിക്കറ്റ് തന്നു. അതിനും കാശ് വേറെ ചില്ലറയിൽ നിന്നു കൊടുത്തിട്ട് വെറുതേ പിൻ‌പോക്കറ്റിൽ ഒന്നു തപ്പി. അതിൽ കവർ പോയിട്ട് അതിന്റെ പൊടി പോലുമില്ല. ബസ് നീങ്ങിത്തുടങ്ങിയിരുന്നു. പങ്കുവച്ച സന്തോഷമൊക്കെ ഒരാളലായി മാറി. എത്രയും വേഗം കണ്ടക്ടറോടു കാര്യം പറഞ്ഞു. അവിടെത്തന്നെയുള്ള പോലീസ് ഐഡ് പോസ്റ്റുകാർ ഒരു ചെക്കിങ്ങ് നടത്തിയെങ്കിലും ഒരു തുമ്പുമില്ലാത്ത പരാതികളുടെ കൂനയിലേയ്ക്ക് എന്റെ കേസും വീണുപോയി.
അവരുടെ മുഖത്തൊരു പുഞ്ചിരി കണ്ടോന്നൊരു തോന്നൽ. ‘നിന്റെ നൂറിന്റെ നോട്ടുകളുടെ ഷെയർ ഞങ്ങൾക്ക് ഏതാനും നിമിഷങ്ങൾക്കകം കിട്ടും മോനേ’ എന്ന് അവർ പറയുന്നപോലെ തോന്നി.

‘ബസിൽ കയറാൻ നേരം ആരെങ്കിലും വഹിച്ച് സ്ഥലം വിട്ടുകാണും’ എന്നാണവർ പക്ഷേ വിധി പറഞ്ഞത്.

അങ്ങനെ വിലപ്പെട്ട ഒരാഴ്ചയുടെ അദ്ധ്വാനം അതിനിടെ കിട്ടിയ സ്റ്റാർ ഭക്ഷണങ്ങളിൽ ഒതുങ്ങി.
കല്ലാർ ബസ് നെടുമങ്ങാട് ലക്ഷ്യമാക്കി നീങ്ങി.

Thursday, November 24, 2005

പുതിയ വെല്ലുവിളികൾ

ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് അതിന്റെ 2000-SP4/XP-SP2 - മുതൽ സാമാന്യം മെച്ചപ്പെട്ട സെക്യൂരിറ്റി നൽകുന്നുണ്ട്; ഓട്ടോമാറ്റിക് അപ്ഡേറ്റിങ്ങിലൂടെ.അതിനു മുമ്പുവരെ ഓ.എസ്./ആന്റിവൈറസ് അപ്ഡേറ്റ്സ് പുതുക്കലിലോ മറ്റോ കാണിച്ചിരുന്ന ചെറിയ മടി പോലും പലപ്പോഴും സിസ്റ്റം റിക്കവറി തുടങ്ങി അനേകം തലവേദനകളായിരുന്നു തന്നിരുന്നത്.

ഇപ്പോഴിതാ അടുത്ത ഘട്ടം വരുന്നു.

ആന്റിവൈറസ്, ഫയർ‌വാൾ, ബാക്കപ്പ്, മീഡിയ പ്ലെയേഴ്സ് തുടങ്ങിയുള്ള അപ്പ്ലിക്കേഷനുകൾക്കു നേരെയാണത്രേ ഇനി പുതിയ വെല്ലുവിളികൾ.

ഇന്നലെ പേടിച്ചോടിയ ഒരദ്ധ്യക്ഷൻ പറഞ്ഞപോലെ കിടക്കയ്കടിയിലെ മൂർഖൻ പാമ്പുകൾ തന്നെയാണിനി കൊത്താനിറങ്ങുക.

Tuesday, November 22, 2005

ചൊറയെന്നാൽ...

ഇന്നു രാവിലെ മുതൽ ഈ സമയം വരെ ഏതാണ്ട് അഞ്ഞൂറ് ഇമെയിലുകളെങ്കിലും ഒരൊറ്റ മെയിൽ അക്കൌണ്ടിൽ കിട്ടി.

സബ്ജെക്റ്റ് :
EIM removed a virus(es) from this message, it is safe to check the message/attachment(s)

മിക്കവയിലെയും മെസേജ് ഇതിൽ പറയുന്നപോലൊക്കെത്തന്നെ.

ഇത്രയധികം മെയിലുകൾ ഒറ്റദിവസം കൊണ്ട് അയച്ചുതന്ന ഒരു ഇമെയിൽ വൈറസും ഇതുവരെ
എറ്റിസലാറ്റ് കണ്ടിട്ടുണ്ടാവില്ല.

ഇക്കാരണം കൊണ്ട് ഒരേ ഡൊമൈനിൽ നിന്നുള്ള മെയിലുകൾ പോലും രണ്ടുമണിക്കൂറൊക്കെ വൈകിയാണ് കിട്ടുന്നത്. വിൻഡോസ് ഉപയോഗിക്കുന്നവർ ശരിയായ സെക്യുരിറ്റി അപ്ഡേറ്റ്സ്, ‘ജീവനുള്ള’ ആന്റിവൈറസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഐ.എസ്.പികൾ എല്ലാ മെയിലുകളിലെയും വൈറസിനെ നീക്കിയിട്ടേ നമുക്കു തരൂ എന്ന് ഒരിക്കലും ഉറപ്പാക്കാനാവില്ലല്ലോ.
w32.sober.x @ mm (Symantec)
W32/Sober @ MM!M681 (
McAfee)

Saturday, October 29, 2005

ലുലു റമദാൻ സെയിൽ‌ബ്രേഷൻ

സൂപ്പർ-ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ, എയർപോർട് ഡ്യൂട്ടി ഫ്രീ തുടങ്ങി എല്ലാവരും ഭാഗ്യശാലികളെ നറുക്കിട്ടു വീഴ്ത്തുന്നത് സാധാരണയായി കാറുകളോ പണമോ കാണിച്ചാണ്.

പക്ഷേ ഇത്തവണ ലുലു ഒക്ടോ: 5 മുതൽ ഡിസ: 5 വരെ ഓരോ നൂറു ദിർഹംസിന്റെ പർച്ചേസിനോടുമൊപ്പം കൊടുക്കുന്ന കൂപ്പണുകൾ വീഴ്ത്താൻ പോകുന്നത് 10 ഭാഗ്യശാലികളെയാണ്.
അവരുടെ ഒരുവർഷത്തെ;

വീട്ടുവാടക (Aed.30,000 - 60,000)
കുട്ടികളുടെ സ്കൂൾ ഫീസ് (Aed.12,000 - 24,000)
വൈദ്യുതി-വെള്ളം ബില്ല് (Aed.7,200)
ടെലിഫോൺ ബില്ല് (Aed.3,600)
പെട്രോൾ ബില്ല് (Aed.6,000)
ഷോപ്പിങ്ങ് ബില്ല് (Aed.24,000 worth Lulu shopping vouchers)

എന്നിവയെല്ലാം ലുലു കൊടുക്കും.
"ശമ്പളം മുഴുവൻ സമ്പാദിക്കൂ”

“സൌജന്യമായി ജീവിക്കൂ”
എന്നൊക്കെയാണു തലവാചകങ്ങൾ.
ഇതിൽ ‘ഒന്നെങ്കിലും‘ കിട്ടണേ എന്ന് എല്ലാരും ആഗ്രഹിക്കും.

കിട്ടിയാൽ വലിയ നഷ്ടമാണെന്നു കരുതുന്നവരും ഇല്ലാതില്ല;
അവസാനത്തെ ഐറ്റം കമ്പനിയെ വഹിച്ചും മറ്റുള്ളവ കമ്പനി അറിഞ്ഞു കൊടുത്തും ജീവിതം തള്ളിനീക്കുന്ന പാവങ്ങളാണവർ!

-----------------------
അടിക്കുറിപ്പ്: ഇത് ലുലുവിന്റെ ഒരു പരസ്യമല്ല.

Thursday, October 13, 2005

ഇത് ഖോര്‍ഫക്കാന്‍


ഇത് ഖോര്‍ഫക്കാന്‍.
‘ഗഫൂർ കാ ദോസ്തുമാർ‘ ഒരുകാലത്ത് നീന്തിക്കയറിയിരുന്ന, സ്വപ്നങ്ങളുടെ മനോഹര തീരം.

Monday, September 26, 2005

photos1.blogger.com

photos1.blogger.com പടം കയറ്റാൻ ബ്ലോഗർ തന്ന സെർവറാണെങ്കിലും ഞങ്ങൾ യു.ഏ.ഇ. യിൽ ഇരുന്നും നടന്നും ബ്ലോഗുന്നവർക്കത് ബാലികേറാമല തന്നെയാണ്.
അതിലൂടെ ഒരു ഇമേജ് പോലും കാണാൻ നേരായവഴിക്ക് പറ്റില്ലായിരുന്നു.

ആ മല അലിഞ്ഞലിഞ്ഞ് സമതലമൊന്നുമായില്ല. എങ്കിലും ഓണക്കാലത്ത് എന്തൊക്കെയോ സംഭവിച്ചു.
ഒരിടത്തും വിശദവിവരങ്ങൾ കിട്ടാനില്ല; പക്ഷേ ഈകമ്പനി ബ്ലോഗർചിത്രജാലകം മലർക്കെ തുറന്നിട്ടിരിക്കുന്നു.
ഈ അവസരം മുതലാക്കി ദാ ഒരു കൊച്ചു ചിത്രം. എന്നാണീ ജാലകം വീണ്ടും കൊട്ടിയടയ്ക്കുകയെന്നറിയില്ലല്ലോ.


(ഇവിടെഫുജൈറ ചിത്രം http://www.globalsecurity.org/military/facility/images/fujairah-sky.jpg)

Friday, September 09, 2005

ആശാൻ


മനുഷ്യസ്നേഹത്തിന്റെയും

പ്രകൃതിസ്നേഹത്തിന്റെയും

മനുഷ്യരൂപമായി

നമ്മോടൊപ്പമുണ്ടായിരുന്ന ആശാൻ,

സ:കെ.വി.സുരേന്ദ്രനാഥിന്

ആദരാഞ്ജലികൾ.

Monday, September 05, 2005

ചർച്ച.

സന്ദർശകമുറിയിൽ കാത്തിരിക്കുന്നതിനിടയിൽ കേൾക്കേണ്ടി വന്നത്:

- നമ്മുടെ ആൾക്കാരെ ഒക്കെ എന്നും ശത്രുക്കളായിക്കണ്ട് ദ്രോഹിക്കുന്നവർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് കട്രീന.

- എത്രായിരം പേരെയാ കൊന്നൊടുക്കിയത്, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും?

- അവന്റെ നോട്ടിൽ കണ്ടില്ലേ “ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു” എന്നാണ് വെണ്ടയ്ക്കയിൽ എഴുതി വച്ചിരിക്കുന്നത്.

- എന്നിട്ടു ചെയ്യുന്നത് മറ്റുള്ളവരെയെല്ലാം ദ്രോഹിച്ച് അധികാരം സ്ഥാപിക്കാനുള്ള ശ്രമം. ഏതു ദൈവം ഇതെല്ലാം പൊറുക്കും?
മരണം ആർക്കും സ്വന്തമല്ല, എല്ലാവരുടെയും ഒപ്പമുണ്ടുതാനും.

Saturday, August 27, 2005

പഠിപ്പ്

അലമേലു അമ്മാൾക്ക് കോപം കൊണ്ട് കണ്ണ് കാണാൻ വയ്യാതായി ഇരിക്കുകയാണ്.
അദ്ദേഹം ഇതൊന്നും കാണാൻ ജീവിച്ചിരിപ്പില്ലല്ലോ എന്നുള്ളതാണ് ഏക ആശ്വാസം.
ഓരോ പഠിപ്പുകൾ! സ്റ്റാറ്റസ്സിന്റെ പേരും പറഞ്ഞ് കൊച്ചുമകനെ നാലാം വയസ്സിൽ ദൂരെയുള്ള ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തതാണ്.

ഇവിടെ അഗ്രഹാരത്തിനടുത്ത് ഏതെങ്കിലും പള്ളിക്കൂടത്തിൽ മതി എന്ന് അദ്ദേഹവും ഞാനും അന്ന് എത്രയോ പറഞ്ഞതാണ്.

നമ്മളൊന്നും ജീവിച്ച കാലമല്ല ഇപ്പോ.
എല്ലാത്തിനും മത്സരം ആണ്.
നാട്ടിൻപുറത്തെ പഠിപ്പുംകൊണ്ട് ചെന്നാൽ എവിടേയും ജോലി കിട്ടില്ല.
മകനും മരുമകളും നിരത്തിയ കാരണങ്ങൾ പലതാണ്.
എന്നാൽ വർഷത്തിൽ രണ്ടു പ്രാവശ്യം അവധിക്കുവരുമ്പോഴെങ്കിലും സ്വന്തം ഭാഷയും സംസ്കാരവും മനസ്സിലാക്കിക്കൊടുക്കാൻ അപ്പാവോ അമ്മാവോ തുനിഞ്ഞില്ല.
താൻ എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ തുടങ്ങിയാൽ തന്നെ
‘പാട്ടീ ഉന്നുടെ കാലമെല്ലാം പോയാച്ച്. ഇന്ത കാലത്തിലേ സ്റ്റൈൽ താൻ മുഖ്യമാന വിഷയം‘
എന്നാ കൊച്ചുമോൻ പറഞ്ഞത്.
സ്റ്റൈൽ!
അതു കണ്ടിട്ടു മതിയായി. എല്ലാം പോട്ടെ.
ഇന്നലെ അയ്യർ വന്നിട്ട് പറഞ്ഞ് പോയപ്പോഴാണു സ്റ്റൈലിന്റെ കാര്യം തികഞ്ഞത്.
“എന്നാ അക്കാ ഇങ്കെയെല്ലാം ആച്ച്. ഇനി സൊല്ലി എന്ന പ്രയോജനം.
ആനാ ഇന്തമഠത്തിലേ പയ്യൻ ഇപ്പടിയെല്ലാം സെയ്യലാമാ.?”

“എന്നാച്ച്? സൊല്ലിയാ താനേ തെരിയും?” പാട്ടിക്ക് അരിശം വന്നു.
ഉങ്ക ചിന്ന പയ്യൻ എന്നുടെയ റ്റീ സ്റ്റാളുക്ക് വന്ത് എല്ലാരുക്കും മുന്നാടി “ഇങ്കെ എന്ത ബ്രാൻഡ് കള്ള് കിടയ്ക്കും എന്ന് കേട്ടാച്ച്.“


“കടവുളേ.. അങ്കെയെല്ലാം സെയ്താച്ചാ അവ?“

“ഇത് വന്ത് ഒരു ചിന്ന ടീസ്റ്റാൾ . ഇങ്കെ കള്ള് ഒന്നുമേ കെടയാത്. ഇങ്കെ വന്തു അതെല്ലാം കേക്കലാമാ എന്ന് നാൻ സൊല്ലിയാച്ച്.“

“പിന്നെ മാമാ ഏതുക്കു ഇങ്കെ ‘ബ്രാഹ്മണർ കൾ സാപ്പിടൂം ഇടം‘ എന്ത ബോർഡ് വെച്ചിരിക്ക്? ഇതു താനേ ഉൻ പേര സൊല്ലിയാച്ച്.“

“അവനുക്ക് തമിൾ തെരിയവേ ഇല്ലൈ . എന്നാ കാലം ആയിപ്പോച്ച്. അവനുടയ അപ്പാ അമ്മാക്കിട്ടെ താൻ ഇതെല്ലാം സൊല്ലവേണ്ടിയത്. ആനാ അവ ഒണ്ണുമേ സെയ്യപ്പോകറ്തില്ലേ.“
അയ്യർ വിഷമത്തിൽ പറഞ്ഞ് പോയപ്പോൽ മുതൽ പാട്ടിക്ക് ദേഷ്യം വന്നതാണ്.


എന്തായാലും നാടുകാണാൻ പോയവർ തിരിച്ച് വന്നിട്ട് ചോദിക്കാം എന്ന വിചാരത്തിൽ അമ്മാൾ ഇരിക്കുകയാണ്.
ആലോചിക്കുമ്പോൾ ദേഷ്യം അടക്കാൻ വയ്യ.
എന്തു ചെയ്യാൻ?....

Wednesday, August 24, 2005

Ambitions

മൌണ്ട് എവറസ്റ്റിൽ കയറുന്നതു സ്വപ്നം കാണൂ;
മൂക്കുന്നിമലയിലെങ്കിലും തപ്പിപ്പിടിച്ചു കയറാം

യൂണിക്കോഡിൽ അഞ്ജലിയിൽ ബ്ലോഗാൻ ആശിക്കൂ;
മാതൃഭൂമിയുടെ വികലമായ ഫോണ്ടെങ്കിലും വഴങ്ങും.

ഒരു
G5 ന്‌ ആഗ്രഹിക്കൂ;
ഒരു 486 എങ്കിലും കിട്ടും.

ഒപ്പം
OS X സ്വപ്നം കാണൂ;
DOS 6.2 എങ്കിലും കിട്ടും.

സലീൻ
എസ്‌-7 കാറിന്‌ ആഗ്രഹിക്കൂ;
ഒരു
കം മർറ പീപ്പി കാറെങ്കിലും വാങ്ങാം.

വരമൊഴി പോലുള്ള ഒരു പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കൂ;
ഒരു എക്സൽ ഫോർമുല ഇടാനെങ്കിലും പഠിക്കാം

സീയെംഡി ആകാൻ പ്രയത്നിക്കൂ;
ഓഫീസ്‌ ബോയ്‌ എങ്കിലും ആയേക്കാം.

മറ്റുള്ളവരുടെ മനസ്സ്‌ കാണാൻ ശ്രമിക്കൂ;

നിങ്ങളുടെ മനസ്സ് അവിടൊക്കെയും കാണാം.

Friday, August 19, 2005

കമന്റ് സ്പാം

ഈ അടുത്ത ദിവസങ്ങളിൽ പല ബൂലോഗങ്ങളിലും സ്പാം കമന്റുകൾ വ്യാപകമായി വന്നുകാണുന്നു. പിന്മൊഴി ടീം അതിനു ചില പരിഹാരങ്ങൾ ഉണ്ടാക്കാൻ പ്രവർത്തിക്കുന്നു എന്നും കേട്ടു.

അതുവരുന്നതുവരെ കമന്റ് സെറ്റിങിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നെന്നു തോന്നുന്നു. ലോഗിൻ ചെയ്യാൻ മടിയുള്ള കൂട്ടുകാർക്കിത് ഒരുപക്ഷേ രസിക്കില്ല. എന്നാലും...
  1. Sign in to http://www.blogger.com/ & goto Settings->Comments
  2. Select "Only Registered Users" for the question "Who Can Comment?"
  3. Select "Yes" for the question "Show word verification for comments?"
  4. Click "Save Settings" button below
  5. Click "Republish" button

Tuesday, August 16, 2005

ദയവായി സഹായിക്കൂ...

ബ്ലോഗ്ഗറിൽ Edit Posts ഓപ്ഷനിൽ എനിക്ക് ഈയിടെയായി ഒരു പ്രശ്നം.

അതിലെ വിസിവിഗ് സൌകര്യങ്ങളൊന്നും കിട്ടുന്നില്ല.
(കാര്യമറിഞ്ഞാൽ നോക്കാമെന്ന് ഒരാളെങ്കിലുമേറ്റ നിലയ്ക്ക് അതിവിടെ കാണിക്കുന്നു.)


ഇങ്ങനെ വരേണ്ടത്:

ഇങ്ങനെയാണിപ്പോൾ വരുന്നത്

പുതുതായി സോഫ്റ്റ്വെയർ ഒന്നും കയറ്റിയിട്ടില്ല.
ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഇത്തരത്തിൽ എന്നോടു പെരുമാറുന്നത്. ഫയർ ഫോക്സ് നല്ലവൻ :)

Windows 2000 SP4
IE6

നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും ആദ്യമേ നന്ദി.

Saturday, July 30, 2005

ചില്ലിട്ട ചാറ്റിങ്

ബൂലോഗങ്ങളുടെ അതിരു വിട്ട്‌ രണ്ടു ചില്ലുകൾ നടക്കാനിറങ്ങി. ഒന്ന് പുതിയ യൂണിക്കോഡ്‌ നമ്പരിട്ട ചില്ലും മറ്റേത്‌ പഴയ ചന്ദ്രക്കലക്കാരനും.

നടന്നുനടന്ന് അവർ യാഹൂ മെസഞ്ജറിനടുത്തെത്തി. പക്ഷേ അവിടെ അവരെ പ്രവേശിപ്പിച്ചില്ല. യാഹുവിൽ ബീറ്റാ അടിസ്ഥാനത്തിലാണെങ്കിലേ യൂണിക്കോഡിലെ ആളുകളെ പ്രവേശിപ്പിക്കൂ എന്നൊരു നിയമമുണ്ടത്രേ.
എമ്മെസ്സെനിൽ തങ്ങളുടെ ആൾക്കാരെ കയറ്റുമെന്നു കേട്ട്‌ അവർ അങ്ങോട്ടേയ്ക്കു നീങ്ങി.
അവിടെ ചെന്നപ്പോഴാണറിയുന്നത്‌ അതിലെ ഭംഗിയാർന്ന ചില്ലിന്‌ മൈക്രോസോഫ്റ്റ്‌ ഡോട്‌ നെറ്റ്‌ പാസ്പോർട്ടില്ല എന്ന്.

പിന്നെന്തുചെയ്യും?

യാഹുവിൽ തന്നെ പോയി മംഗ്ലീഷിൽ ചാറ്റുകയേ മാർഗ്ഗമുള്ളൂ.

ചാറ്റിച്ചാറ്റി അവർ കൂട്ടുകാരായി.
ഒന്നും രണ്ടും തമാശകളായി.
തർക്കവിതർക്കങ്ങളായി.
ചിരിയായി.
ഒടുവിൽ...
ഒരു ചില്ലിന്റെ തമാശ മറ്റേചില്ലിനു വിഷമമുണ്ടാക്കി.
സ്മൈലിയിലെ ഒരു തലയും വിക്ഷേപിച്ച്‌ അത്‌ ഇറങ്ങി ഒറ്റപ്പോക്ക്‌.
മറ്റേച്ചില്ലാകട്ടെ ആകെ വിഷമിച്ചു വിഷണ്ണനായി.
യാഹൂ മെസ്സഞ്ജർ തന്നെ അണിൻസ്റ്റാൾ ചെയ്തു - ചെയ്തില്ല എന്നായപ്പോൾ ഇറങ്ങിപ്പോയ ചില്ലിന്റെ വക മറ്റൊരു സ്മൈലി. അയ്യയ്യേ പറ്റിച്ചേ!!!

Tuesday, July 26, 2005

ചില്ലുകളെ ശരിയായി സ്നേഹിക്കാൻ.

Windows 98/NT4/ME/2000/XP എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ജലി/കറുമ്പി എന്നീ ഫോണ്ടുകളിൽചില്ലക്ഷരങ്ങൾ ഒക്കെ ഒരു 'കുത്തുള്ള വട്ടത്തോടെ' കാണുന്നുവെന്ന പ്രശ്നമുണ്ടാകാറുണ്ട്.
കൂടാതെ അഞ്ജലിയിൽ‍ സ്നേഹം എന്ന വാക്ക്‌ സ്നഹേം എന്നും പ്രത്യക്ഷപ്പെട്ടേക്കാം.

ബാക്കി ഇവിടെ പോയി വായിക്കാം.

Wednesday, July 20, 2005

ഞങ്ങളെ കളിയാക്കൂ... പ്ലീസ്.

മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ കാറുണ്ടാക്കിയിരുന്നെങ്കില്‍... എന്നുതുടങ്ങി അനേകം തമാശകള്‍ വായിക്കാന്‍ കിട്ടുമല്ലോ.

ഇപ്പോഴിതാ മൈക്രോസോഫ്റ്റ്‌ തന്നെ അവരെപ്പറ്റി തമാശകളെഴുതാന്‍ നിങ്ങളെ
ക്ഷണിക്കുന്നു.(Funniest IT Story contest) വെറുതേയല്ല. സമ്മാനങ്ങളുണ്ട്‌.
(അവരുടെ ഉദ്ദേശശുദ്ധിയെപ്പറ്റി എന്നോടു ചോദിക്കല്ലേ.)

Thursday, July 07, 2005

ഗുണനിലവാരം

പ്രൊഡക്‌ഷന്‍ ഏരിയായിലൊരുവട്ടം കൂടി ചുറ്റിനടന്നു. ഒക്കെ നല്ല വൃത്തിയിലും വെടിപ്പിലും തന്നെ വച്ചിരിക്കുന്നു. പല രാജ്യത്തേയ്ക്കും കയറ്റി അയയ്ക്കാനുള്ള സര്‍ജിക്കല്‍ സാധനങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ കൂടിയേ തീരൂ.

ഗുണനിലവാരം പരിശോധിക്കാന്‍ വരുന്നവര്‍ ഇതിനെക്കാളുമൊക്കെ ശ്രദ്ധയോടെ നോക്കാന്‍ സാധ്യതയുള്ള കടലാസുകള്‍ പലതും ഇന്നലെ വീട്ടില്‍ ചെന്നിട്ട്‌ പാതിരാ കഴിഞ്ഞാണ്‌ പൂര്‍ത്തിയാക്കിയത്‌. രാവിലെ മറക്കാതിരിക്കാന്‍ തടിച്ച ഫയല്‍ പുറത്തേയ്ക്കുള്ള വാതിലിനരുകില്‍ ഷൂ റാക്കിനുമുകളില്‍ തന്നെ വച്ചിരുന്നു. പലതും തികച്ചും ഔപചാരികതകളാണ്‌. ചിലത് വായിച്ചാല്‍ ചിരിപൊട്ടും. പക്ഷേ പാടില്ല. ലോകനിലവാരത്തിലുള്ള നടപടിക്രമങ്ങളുടെ ഒരു പരമ്പരയാണത്രേ.

പരിശോധകര്‍ വന്നു. എല്ലാവരും വലത്തൊപ്പികളൊക്കെയണിഞ്ഞ്‌ ഓരോന്നും ചുറ്റിനടന്നു കണ്ടു. തൊട്ടും മണത്തുമൊക്കെ നോക്കി. പുഞ്ചിരിച്ചു, ചിലപ്പോള്‍. അല്ലാത്തപ്പോള്‍ നെറ്റിചുളിച്ചു. കുറച്ചു ബ്ലാബ്ലാ മുറുമുറുത്തു.

ഓഫീസ്‌ മുറിയില്‍ ഒരു കാപ്പിയ്ക്കുശേഷം നിവര്‍ന്നിരുന്ന് ഒന്നാമന്‍ ചോദിച്ചു,

"കാന്‍ ഐ ഹാവ്‌ എ ലുക്ക്‌ അറ്റ്‌ യൌര്‍ ഓര്‍ഗ്നൈസേഷ്ണല്‍ ചാര്‍ട്‌ പ്ലീസ്‌?"

"ഷുവ്‌ര്‍"

തടിച്ച ഫയലില്‍ ഒന്നാമതായിത്തന്നെയിരിക്കുന്ന അമൂല്യ വസ്തുവാണത്‌. ഫയല്‍ തുറന്നു ക്ലിപ്പുയര്‍ത്തി അതെടുത്തു ഭവ്യതയോടെ കൊടുത്തു. അതുവാങ്ങാനാഞ്ഞ ഒന്നാമന്റെ കയ്യില്‍ പെട്ടെന്നൊരു തടിയന്‍ പാറ്റ പ്രത്യക്ഷപ്പെട്ടു. രണ്ടാളുമൊന്നു ഞെട്ടി, ഒപ്പം പാറ്റയും ഞെട്ടി. പറന്നുപോവുകയും ചെയ്തു. കടലാസിരുന്ന വലതുകൈ മരവിച്ചില്ലാതായി. എല്ലാവരുടെയും മുഖത്ത്‌ കടമറ്റത്തു കത്തനാര്‍ നാടകം കണ്ടിരിക്കുമ്പോഴുള്ള ഭാവം.

ഇനിയെന്താ ഉണ്ടാവുകയെന്നോര്‍ത്ത്‌ ഞങ്ങളുടെ മേധാവി അന്തം വിട്ടിരിക്കുന്നു. അപ്പോഴതാ ഒന്നാമന്റെ ശബ്ദം പുറത്തുവന്നു.

"ഇറ്റ്‌ ഹാപ്പന്‍സ്‌. ടേക്കിറ്റീസി"

എല്ലാവരുമപ്പോള്‍ കടമറ്റത്തു കത്തനാര്‍ സീരിയല്‍ കാണുന്ന ഭാവത്തിലേയ്ക്കു മുഖങ്ങളെയും ഭാവങ്ങളെയും മാറ്റി.
ഇനി റിപ്പോര്‍ട്ടു വരുമ്പോളറിയാം ഏതാ മൂന്നാം ഭാവമെന്ന്.
ഇതെങ്ങിനെ പറ്റിയെന്നതിനെപ്പറ്റിയും ഇനി ഒരു കടലാസ്‌ ഫയലില്‍ കയറുമല്ലോന്നോര്‍ത്തപ്പോള്‍...
<span title=ചതിയന്‍ പാറ്റ. chathiyan paata" src="http://www.termite.com/images/cockroach4.gif" width="80" border="0" height="109">

Sunday, July 03, 2005

എല്ലാരും തേങ്ങയുടയ്ക്കുമ്പോള്‍ .....

ഇവിടെങ്ങും മഴ കേള്‍ക്കാന്‍ കൂടിയില്ല. എങ്കിലും ബൂലോഗചിത്രപ്രദര്‍ശനത്തില്‍ ഞങ്ങള്‍ പങ്കെടുത്തില്ലാന്നു വേണ്ട.

ദുബായ് മഴ

Monday, June 27, 2005

നവരസങ്ങള്‍

ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയ കാലം മുതലിവിടെ കാണാറുള്ള ഈ ചുവന്ന ഗുണനചിഹ്നങ്ങള്‍ കണ്ട് 'മടുത്തെ'ന്നുപറഞ്ഞാല്‍ ആത് ഏറ്റവും ലളിതമായ വാക്കായിപ്പോവും.
ഇപ്പോ സുനിലിന്റെ 'രസ'ങ്ങളൊന്നും കാണാന്‍ കഴിയാതെയും ആകെ നിരാശ. ആ ദേഷ്യത്തില്‍ എനിക്കുമാത്രവും കാണാമറയത്തുള്ള മറ്റാര്‍ക്കെങ്കിലും കൂടിയും ഈ പോസ്റ്റ്. ആര്‍ക്കും സൈബര്‍കേരളയുടെ പേജില്‍ പോയി കാണാമെന്ന ലളിതമാര്‍ഗമുണ്ടെന്നത് മറക്കുന്നുമില്ല.
സുനിലും വായനക്കാരും ‍
ക്ഷമിക്കുക. കോപ്പിയടിച്ചതിന്‌.

SringaramHasyamKarunam



RowdramVeeramBhayanakam



BeebhalsamAthbhuthamSantham

Wednesday, June 22, 2005

'മാധ്യമ'പ്രവര്‍ത്തകരുടെ ബ്ലോഗ്

സ്വയം സംസാരിക്കുന്ന ഒരു കത്തിടപാട്‌ (ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ തന്നെ) ഇവിടെ പ്രസിദ്ധീകരിക്കുന്നു. അവരുടെ സൌകര്യത്തിനായി കൈരളി ഫോണ്ടുപയോഗിച്ചായിരുന്നു ആദ്യം എഴുതിയത്‌.
-----
പ്രിയ സുഹൃത്തുക്കളെ,

മാധ്യമം ഓണ്‍ലൈന്‍ പതിപ്പ്‌ വരുന്നതുകാത്തിരുന്ന്‌, ഒടുവില്‍ വന്നപ്പോള്‍ ദിനവും വായിക്കാറുള്ള ഒരു പ്രവാസി എഴുതുന്നു.

http://www.cs.princeton.edu/~mp/malayalam/blogs/ -ല്‍ മാധ്യമം പ്രവര്‍ത്തകന്മാരുടെ ഒരു ബ്ലോഗുണ്ടെന്ന വിവരം വായിച്ച്‌ വളരെ പ്രതീക്ഷയോടെ വായിക്കാനെത്തിയപ്പോള്‍ കരുതിയത്‌ അതൊരു (കൈരളി ഫോണ്ടിലെങ്കിലുമുള്ള) മലയാളം ബ്ലോഗ്‌ ആവുമെന്നാണ്‌.
കണ്ടപ്പോള്‍ ഇംഗ്ഗ്ല‍ീഷും! അതുകൂടാതെ 'ഇന്റെറാക്റ്റീവത'യെക്കുറിച്ച്‌ ഏറെ ബോധുമുള്ളവരെന്നു സമൂഹം കരുതുന്ന പത്രപ്രവര്‍ത്തകര്‍ കമന്റുകള്‍ നിരോധിക്കുകയും ചെയ്തിരിക്കുന്നു! ശരിക്കും അതിശയിച്ചുപോയി. നിങ്ങളൊക്കെത്തന്നെയാണോ സമൂഹത്തിലെ അനീതികള്‍ക്കെതിരെ നിരന്തരം പോരാടുന്നതെന്നും കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ തൊടുത്ത്‌ രാഷ്ട്രിി‍യക്കാരെ വെള്ളം കുടിപ്പിക്കാന്‍ പോകുന്നതെന്നും സ്വയം ചോദിച്ചുപോയി..
പറയാതിരിക്കാന്‍ വയ്യ; നിങ്ങളുടെ ബ്ലോഗ്‌ നിരാശമാത്രമേ മലയാളികള്‍ക്കു തരൂ - ഒരുപക്ഷെ നിങ്ങള്‍ അതു തുടങ്ങിയത്‌ മലയാളം അറിയാത്തവരും പ്രതികരിക്കാത്തവരും
വായിക്കാനാവും അല്ലേ?

അനില്‍

------------------------------

പ്രിയ അനില്‍,

താങ്കളുടെ കത്ത്‌ വായിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌ മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ മാത്രമായുള്ള ഒരു അനൌദ്യോഗിക ബ്ലോഗാണ്‌. തികച്ചും ഇന്‍ ഹൌസ്‌ സൌഭാവമുള്ള ഒന്ന്‌. അതിനാലാണ്‌ കമന്റുകള്‍ അംഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത്‌. ബ്ലോഗ്‌ ആരംഭിച്ച വിവരം പോലും മാധ്യമത്തിലെ സുഹൃത്തുക്കളെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. താങ്കള്‍ യാദൃശ്ചികമായി അതറിഞ്ഞതിലും കണ്ടതിലും പ്രതികരണം അറിയിച്ചതിലും വളരെ നന്ദി.

ഇനി മലയാളത്തിന്റെ കാര്യം. മാധ്യമം മലയാളം ഓണ്‍ലൈന്‍ എഡിഷന്റെ വായനക്കാരനാണല്ലോ താങ്കള്‍.

മാധ്യമം വായനക്കാര്‍ക്കായി അധികം വൈകാതെതന്നെ സമഗ്രമായ മലയാളം ബ്ലോഗ്‌ വരാന്‍ ആലോചന നടക്കുന്നുണ്ട്‌. ഇപ്പോള്‍ ഉള്ളത്‌ തികച്ചും പത്രപ്രവര്‍ത്തകര്‍ക്കു മാത്രമായ സൌഹൃദസംഘം മാത്രമാണ്‌.

മാധ്യമത്തിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഇമെയില്‍ ആശയവിനിമയം നടത്താന്‍ പ്രധാനമായും ഇംഗ്ലീഷ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. സന്ദേശങ്ങളും വാര്‍ത്തകളും തമ്മില്‍ തിരിച്ചറിയാനും ലോക്കല്‍ നെറ്റ്‌വര്‍ക്കില്‍ കൈമാറുമ്പോള്‍ ഇവ പരസ്‌പരം മാറിപ്പോകാതിരിക്കാനും ഉള്ള ഒരു മുന്‍കരുതലാണിത്‌.

ഞങ്ങളുടെ സ്ഥാപനത്തിലെ
കമ്പ്യൂട്ടര്‍ സാങ്കേതിക വിഭാഗത്തിന്റെ സഹായമോ കഴിവോ ഒന്നും ഞങ്ങള്‍ ഈ ബ്ലോഗ്‌ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടില്ല.

അതിനാലാണ്‌ താങ്കളുടെ മലയാളം സന്ദേശവും വായിക്കാന്‍ കഴിയാതിരുന്നത്‌.

താങ്കളുടെ വിമര്‍ശനങ്ങളെ നിറഞ്ഞ മനസോടെ ഉള്‍കൊള്ളുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ വിഭാഗത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ബ്ലോഗ്‌ മലയാളത്തിലാക്കാന്‍ ശ്രമിക്കാം.

താങ്കളെപ്പോലെ യാദൃശ്ചികമായി ബ്ലോഗ്‌ കണ്ട്‌ നിരവധി വായനക്കാര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്‌. അവരുടെ വിമര്‍ശനം ഉള്‍കൊണ്ട്‌ കമന്റ്‌ പോസ്റ്റിംഗ്‌ സൌകര്യം അന്നുതന്നെ പുനസ്ഥാപിച്ചിട്ടുണ്ട്‌.

താങ്കളുടെ വിമര്‍ശനങ്ങള്‍ ഞങ്ങള്‍ ഗൌരവമായി സ്വീകരിച്ചു എന്നതിന്‌ തെളിവായി ഈ സന്ദേശം പൂര്‍ണമായും pmltkairali യില്‍ അയക്കുന്നു.

അനുകൂലിച്ചായാലും വിമര്‍ശിച്ചായാലും തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം

മാധ്യമം ജേര്‍ണോസ്‌.

Tuesday, June 21, 2005

ജീവിതം.

ഉണര്‍ന്നാല്‍
ഉറങ്ങാമെന്നുറപ്പില്ല
ഉറങ്ങിയാല്‍
ഉണരാമെന്നും.

Monday, June 06, 2005

കുളിര്‌

മകരക്കുളിരിന്റെ നാളുകളില്‍ അതിരാവിലെ എഴുന്നേറ്റ്‌ പള്ളിക്കൂടത്തില്‍ പോകാനൊന്നും സാധാരണ താല്‍പര്യമുണ്ടാവാന്‍ തരമില്ല. ഞങ്ങള്‍ക്ക്‌ പക്ഷേ അതിരാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ താല്‍പര്യം അല്‍പ്പം കൂടുതലായിരുന്നു.

എഴുന്നേല്‍ക്കുക മാത്രമല്ല, നിത്യേന വീണടിയുന്ന കരിയിലകള്‍ പറമ്പിന്റെ ഏതെങ്കിലുമൊരു കോണില്‍ തൂത്തുകൂട്ടി കൂനയാക്കി കത്തിക്കും. ആ തീയില്‍ നിന്നുയരുന്ന സമ്മിശ്രമായ ഗന്ധവും സുഖം പകരുന്ന ചൂടും...
എന്തു സുഖം!!!
എന്തൊരു രസം!!!

കുറേ നേരമൊക്കെ ഇരിക്കുമ്പോള്‍ പിന്നെ സുഖവും രസവുമെല്ലാം കുസൃതിക്കു വഴിമാറും. ഉണങ്ങിയ പയര്‍ വള്ളിയോ, മരച്ചീനിക്കമ്പോ ഒക്കെ തീയില്‍ കാണിച്ച്‌ നാടന്‍ സിഗരറ്റ്‌ വലിയാണ്‌, ആരെങ്കിലും മുതിര്‍ന്നവര്‍ കാണുന്നതു‍ വരെ. അപ്പോഴേയ്ക്കും തീയുടെ ആളലൊക്കെ ഒന്നു കുറഞ്ഞിരിക്കുമെങ്കിലും ശരീരമെല്ലാം ഒന്നു ചൂടുപിടിച്ചതിനാല്‍ എങ്ങിനെയെങ്കിലും അവിടുന്നു മാറിയാല്‍ മതിയെന്നു തോന്നും.

അതേ അനുഭവത്തിന്റെ 'ഫ്രീ എന്‍ലാര്‍‌ജു‌മെന്റാണ്‌ ' മലകളില്‍ നിന്ന് കടലിന്റെ ഭാഗത്തേയ്ക്ക്‌ കാറ്റുള്ള രാപകലുകളില്‍ ഇവിടെയും(1 2). പുറത്തു നടക്കുമ്പോള്‍ ഇടയ്ക്ക്‌ മുഖം കരിഞ്ഞുപോയോ എന്നു തൊട്ടുനോക്കണമെന്നു തോന്നും.

രക്ഷയ്ക്കായി എങ്ങോട്ടോടാന്‍?


Sunday, June 05, 2005

പേരിലൂടെ

"അനില്‍കുമാര്‍, ഫിര്‍?"
പേരുപറഞ്ഞാല്‍ ഉത്തരേന്ത്യക്കാര്‍ ഇങ്ങനെ ഒരു ചോദ്യം തൊടുത്തുവിടുമായിരുന്നു. അവര്‍ക്ക്‌ അഗര്‍വാള്‍, വര്‍മ്മ, ശര്‍മ്മ, ഖേരാ, ഗുപ്ത, എന്നിങ്ങനെ നിരവധിയായ വാലുകള്‍ ചേര്‍ത്തുള്ള പേരുകേട്ടാണ്‌ ശീലം.

കടല്‍ കടന്നു വന്നശേഷവും ഇതേ ചോദ്യം കേള്‍ക്കേണ്ടിവരുന്നു. മലയാളികളില്‍ നിന്നാണെന്നു മാത്രം.
ആദ്യമൊക്കെ കരുതിയത്‌ മുഴുവന്‍ പേരറിയാനുള്ള താല്‍പര്യം കാരണമാവുമെന്നായിരുന്നു. പിന്നെപ്പിന്നൊക്കെ കറുപ്പും വെളുപ്പുമായി തെളിഞ്ഞു.
സ്വന്തം പേരിലില്ലെങ്കില്‍ പിതാവിന്റെ പേരില്‍ നിന്നെങ്കിലും ജാതിയും മറ്റും ഊഹിച്ചെടുക്കാന്‍ ശ്രമിക്കാമല്ലോ. എന്തൊരു ബുദ്ധി!!!

"ഏതാ പള്ളി?" എന്നാണ്‌ ചിലര്‍ ആദ്യമേ ചോദിക്കുക.

മറ്റേവശം ഇതിലും രസകരമാണ്‌. ഒരാളിന്റെ പേര്‌ സുനില്‍ ജോര്‍ജ്ജ്‌. സെയി‌ല്‌‍സ്‌മാനാണ്‌. സന്ദര്‍ഭമനുസരിച്ച്‌ കടകളില്‍ വിവിധ വാലുകളാണ്‌ ചേര്‍ക്കുക. സംശയമുള്ളിടങ്ങളില്‍ സുനില്‍ എന്നും അല്ലാത്തിടത്ത്‌ സുനില്‍ കുമാര്‍ വര്‍മ്മ എന്നോ സൈനുദീന്‍ എന്നോ ചേര്‍ക്കും. മിശ്രവിവാഹത്തിലൂടെയും കുട്ടികളുണ്ടാവുമല്ലോ.

സേതു(മാധവന്‍,രാമന്‍ etc) എന്നുള്ള പേരുകാര്‍ സെയ്ദ്‌ എന്നും യഥാര്‍ത്ഥ സെയ്ദ്‌, സേതു എന്നും മാറിയെന്നിരിക്കും.
ഉദരനിമിത്തം ...!!!

Wednesday, May 25, 2005

മേരാ ഭാരത്‍ മഹാന്‍

തൊട്ടടുത്തിരുന്നു ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍ ബാംഗ്ലൂരില്‍ നിന്നാണ്‌.

'മലബാറികള്‍' (ഇതും മല്ലു എന്നതും ഉത്തരേന്ത്യക്കാരുടെ 'മദ്രാസി' പ്രയോഗവും ഒരുപോലെ അലര്‍ജിപ്രദം. എനിക്ക്‌.) എന്താ തമ്മില്‍ക്കണ്ടാലുടന്‍ സംസ്ഥാന-കേന്ദ്ര രാഷ്ട്രീയവും വികസനപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതെന്ന് എപ്പോഴും ചോദിക്കും. അവര്‍ക്ക്‌ അതൊന്നും അത്ര പരിചയമുള്ള കാര്യമല്ലത്രേ. രാഷ്ട്രീയക്കാര്‍ക്ക്‌ അവരുടെ ബിസിനസ്സ്‌, നമുക്ക്‌ നമ്മുടെ എന്ന പക്ഷം.

വെറുതേ ചോദിച്ചു, "ആരാ നിങ്ങടെ മുഖ്യമന്ത്രി?"
അത്ഭുതപ്പെടേണ്ട. അറിയില്ലത്രേ.അങ്ങനെയും ഇന്ത്യക്കാരുണ്ട്‌ അല്ലേ? ഒരുപക്ഷേ
അങ്ങനെയുള്ളവരാകും കൂടുതല്‍ ഇന്ത്യക്കാരും. ആരാധനാലയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇന്ത്യ അടുത്തകാലത്തായി കാണിക്കുന്ന ആവേശം, ആരുഭരിക്കണമെന്നു തീരുമാനിക്കപ്പെടേണ്ടകാര്യത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നു. മലയാളികള്‍ നേതാക്കളുടെ മുഖത്തുനോക്കി ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങാനെങ്കിലും ചില ടി.വി.ചാനലുകള്‍ ഉപകരിച്ചുവെന്നത്‌ ആശ്വാസം.

ചില മലയാളം ബ്ലോഗുകളില്‍, പ്രത്യേകിച്ച്‌ ഐ.ടി. കുട്ടന്മാര്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ ചില ലിങ്കുകള്‍ കിട്ടി. മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും മുന്‍വിധിയില്ലാതെ വിലയിരുത്തുന്നതരത്തില്‍ വിഷയമായിട്ടുള്ള പദ്ധതിയെപ്പറ്റി അറിവുള്ളവര്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോവുന്നു.

http://www.madhyamamonline.com/

http://www.hindu.com/

പ്രബുദ്ധകേരളത്തമാശകള്‍. അന്നും ഇന്നും എന്നും.

ഇത്രയൊക്കെ മലയാളം ബ്ലോഗുകളിലൂടെ ഓടിനടന്നു വായിച്ചിട്ടും കിട്ടാത്തൊരാശ്വാസം ഇതുവായിച്ചപ്പോള്‍ കിട്ടി. നാടിന്റെ നാഡിമിടിപ്പറിയുന്നവര്‍ തന്നെയാണ്‌ നമ്മെ നയിക്കുന്നത്‌. ഹാവു. രക്ഷപ്പെട്ടു.

http://www.madhyamamonline.com/news_details.asp?id=4&nid=73750&page=2

കുറച്ചുനാള്‍ മുന്‍പ്‌ ലോനപ്പന്‍ നമ്പാടന്റെ വാക്കും വെല്ലുവിളിയും കേട്ടൊരു മന്ത്രി കാട്ടില്‍ക്കിടന്നു വെള്ളം കുടിക്കുകയുണ്ടായി. (അടുത്തകാലത്തും മാന്യദേഹത്തിന്‌ കുറച്ചുകൂടി വെള്ളം കുടിക്കേണ്ടിവന്നേക്കാം. ആര്‍ക്കറിയാം? )

ഇതിപ്പോ അങ്ങനെയൊന്നുമുണ്ടായില്ല. ധീരമായ കാല്‍വയ്പ്പുകളിലൂടെ (ചിലപ്പോള്‍ ഊര്‍ജ്ജസ്വലനെ എടുക്കേണ്ടിയും വന്നത്രേ!) നമ്മുടെ നേതാവ്‌ നേരിട്ട്ചെന്നു കഞ്ചാവുവെട്ടല്‍ ഉത്ഘാടനം ചെയ്തു. പിന്നീട്‌ പത്രസമ്മേളനതിനുശേഷം മടങ്ങിപ്പോയി 'ജനസമ്പര്‍ക്കത്തിലൂടെ' കിട്ടിയ ഫയല്‍കൂമ്പാരത്തിന്റെ പുറത്തുതന്നെയാവും അദ്ദേഹം അന്നുറങ്ങിയിരിക്കുക. ഉറക്കത്തില്‍ ദുബായിലെ മലയാളികള്‍ 'കന്നുകാലികളെ'പ്പോലെ താമസിക്കുന്നയിടങ്ങള്‍ സ്വപ്നവും കണ്ടുകാണണം. അടുത്ത സെന്റിമെന്റല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞേക്കും. കാത്തിരിക്കാം.

നമ്മള്‍ രാജഭരണകാലത്തേയ്ക്കു മടങ്ങുകയാണെന്നുതന്നെ കരുതി സന്തോഷിക്കാം. ഒത്തിരി രാജാക്കന്മാരെ സഹിക്കേണ്ടിവരില്ലല്ലോ.

ഇനി ഓവര്‍ ബ്രിഡ്ജ്‌ മാതിരിയുള്ള ട്രാഫിക്‌ ജംഗ്ഷനുകളില്‍, തലയില്‍ മുണ്ടിട്ടും അല്ലാതെയും ഉദ്യോഗസ്ഥവൃന്ദം കയറിയിറങ്ങാറുള്ളിടങ്ങളില്‍, സര്‍ക്കാര്‍ വാഹനവും പൊക്കി സ്വകാര്യാവശ്യങ്ങള്‍ക്കു നമ്മള്‍ പോകുന്നതിനു പിന്നാലെ, കള്ളവാറ്റുകേന്ദങ്ങളില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ത്താന്‍ കരുക്കള്‍ നീക്കുന്ന കേന്ദ്രങ്ങളില്‍, പീഡനക്കാരുടെ താവളങ്ങളില്‍, എന്നുവേണ്ട പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങള്‍ ആസൂത്രണം ചെയ്യാനിരിക്കുന്നവരുടെ താവളങ്ങളില്‍ വരെ ഭരണത്തിന്റെ വളയവും പിടിച്ച്‌ കടന്നുവന്ന് നിയന്ത്രണമേറ്റെടുക്കുന്നതെന്നാണെന്നറിയാന്‍ നമുക്ക്‌ കാത്തിരിക്കാം. ആ വീരകഥകളും നമുക്ക്‌ വായിച്ചാസ്വദിക്കാം.

Sunday, May 22, 2005

ഇന്റര്‍നെറ്റ്‌ - ഞാന്‍ കണ്ടുപിടിച്ചത്‌.

"അഛ ഇന്റര്‍നെറ്റില്‍ ഇപ്പോ പോകുമോ?"

മിക്കവാറും രാത്രികളില്‍ അടുത്തുവന്ന് ചോദിക്കും.

"എങ്കില്‍...? ഗെയിം ഡൌണ്‍ലോഡ്‌ ചെയ്യണമെന്നുപറയാനല്ലേ?"
അല്ലെങ്കില്‍ ഏതെങ്കിലും നാരങ്ങാമുട്ടായിയുടെ പാക്കിങ്ങില്‍ കാണിച്ചിട്ടുള്ള URL പോയി അതു ചെയ്യാമോ ഇതു ചെയ്യാമോ അവിടെ ക്ലിക്ക്‌ ചെയ്യാമോ എന്നൊക്കെ ചോദിക്കലാണ്‌ കൂടുതലും.

ചെറിയ ക്ലാസുകളിലാണെങ്കിലും അവര്‍ക്ക്‌ ചെയ്യാനായി കിട്ടുന്ന പല പ്രോജക്റ്റുകളും ഇന്റര്‍നെറ്റില്ലായിരുന്നെങ്കില്‍ 'ശൂ' ആയിപ്പോയേനെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നമ്മള്‍ പഠിക്കുന്നകാലത്ത്‌ ഇത്തരം കടന്ന പഠിത്തം ഉണ്ടാവാണ്ടിരുന്നതും നന്നായി എന്ന് 'മറ്റേ പകുതി'. എങ്കില്‍ ഇപ്പോ അവര്‍ക്കിതൊക്കെ കാണിച്ചുകൊടുക്കാനായിട്ട്‌ ജീവിച്ചിരിക്കുമായിരുന്നോ ആവോ.

അതുപോട്ടെ. ഇന്നത്തെ ആവശ്യം വളരെ ലളിതം. "മോണാലിസ പെയിന്റിംഗ്‌ ഏതു മ്യൂസിയത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌?"

"ഇത്രേയുള്ളോ. ഈയിടെയും ആ പെയിന്റിങ്ങിനെപ്പറ്റി ഏതാണ്ട്‌ വാര്‍ത്തയില്‍ കാണിച്ചില്ലേ, ഒരുപാടുപേര്‍ക്ക്‌ കാണാനാവുന്നതരത്തില്‍ ഉയരത്തില്‍ സ്ഥാപിച്ചതായി?"

"ആണോ? ഏതാ മ്യൂസിയം?"

കുഴഞ്ഞില്ലേ... മോണാലിസയെമാതിരി പുഞ്ചിരിച്ചതുകൊണ്ടും ഉത്തരം കിട്ടില്ലന്നു മനസിലായി.
"ഡിക്ഷണറിയോ ഇയര്‍ ബുക്കോ ഒക്കെ നോക്കി ശീലിക്കണം" എന്ന മറുപടിയാവും മകന്‍ ഇത്തവണയും പ്രതീക്ഷിച്ചത്‌.
അതൊരു കമന്റാക്കി പറയാന്‍ അവസരം കൊടുത്തില്ല.

"ഇത്‌ ഞാന്‍ എഴുതി വച്ചേക്കാം. ജലദോഷം പനിയാക്കാന്‍ നിയ്ക്കാതെ പോയിക്കെടന്നൊറങ്ങ്‌."

പുതിയ തലമുറയുടെ വിഷന്‍ മോശമല്ല. മാതാപിതാക്കളുടെ അറിവിന്റെ ചക്രവാളത്തിന്റെ പരിമിതി തൊട്ടുകാണാന്‍ അറിയാം. അല്ലെങ്കില്‍ മോണാലിസച്ചിത്രം ഏതു മ്യൂസിയത്തിലാണെന്നുള്ള ഒറ്റ ചോദ്യം മാത്രം മതിയായിരുന്നില്ലേ? മോണാലിസയുടെ ചിരി ശരിക്കും എന്നെപ്പോലുള്ള മാതാപിതാക്കളെ കളിയാക്കിക്കൊണ്ടുതന്നെയായിരുന്നിരിക്കും. മൂന്നുതരം.

എന്തായാലും ഒരിക്കല്‍ക്കൂടി എനിക്ക്‌ ഇന്റര്‍നെറ്റ്‌ കണ്ടുപിടിക്കാനായി പുരാതനയന്ത്രം ലോഗോണ്‍ തരുന്നതും പ്രതീക്ഷിച്ച്‌ കാത്തിരിക്കട്ടെ...

Tuesday, May 03, 2005

(നഷ്ട?)സ്വർ‍ഗ്ഗം.

നടനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീ. ശ്രീനിവാസനും ശ്രീമതി & ശ്രീ.പിണറായി വിജയനുമായി നടന്ന ഒരു കൂടിക്കാഴ്ച ഈയടുത്ത ദിവസം ഒരു മലയാളം ചാനലിൽ‍ കാണിക്കുകയുണ്ടായി.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയണമെങ്കിൽ‍ തദനുസരണമായ ആഴത്തിലുള്ള അറിവു വേണം. ഇതിൽ‍ ഒരു വാദത്തേപ്പോലും സ്ഥാപിക്കാനാവശ്യമായ അറിവ്‌ തനിക്കില്ലാത്തതിനാൽ‍ ദൈവം ഉണ്ടെന്നുതന്നെ അങ്ങുവിശ്വസിക്കുകയാണെന്ന്‌ ശ്രീനിവാസൻ‍ ഈ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. അതിനുകാരണം ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവർ‍ക്കായുള്ള (ദൈവത്തിന്റെ വകയായുള്ള) എന്തെങ്കിലും ആനുകൂല്യം ദൈവവിശ്വാസത്തിന്റെ അഭാവത്തിൽ‍ തനിക്ക്‌ നഷ്ടപ്പെടാതിരിക്കട്ടെ എന്നതത്രേ.

ഈ വീക്ഷണവുമായി നേരിൽ‍ ബന്ധമില്ലെങ്കിൽ‍ കൂടി വളരെ നാളായി ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സിലുണ്ട്‌.

സ്വർ‍ഗ്ഗത്തിലേയ്ക്കുള്ള പ്രവേശനം (മോക്ഷപ്രാപ്തി?) ആണല്ലോ ഭൌതികലോകത്തുള്ള സൽ‍കർ‍മങ്ങൾ‍ വഴി മത-ദൈവ വിശ്വാസങ്ങൾ‍ വാഗ്ദാനം ചെയ്യുന്നത്‌. വിവിധ മതങ്ങൾ‍ ഇവയ്ക്ക്‌ വിവിധ മാനദണ്ഡങ്ങളും വച്ചിട്ടുമുണ്ട്‌. പലതും തികച്ചും വ്യത്യസ്തങ്ങളുമാണെന്നു കാണാം. അവയെ അനുസരിച്ചാൽ‍ മാത്രമേ അടുത്ത പടിയിലേയ്ക്ക്‌ സുഗമമായി പ്രവേശിക്കാനാവൂ എന്നാണ്‌ വിശ്വാസികൾ‍ കരുതുക. വിശുദ്ധ ഗ്രന്ഥങ്ങളും അവയുടെ അനുബന്ധങ്ങളും അത്തരം കാര്യങ്ങൾ‍ പ്രതിപാദിക്കുന്നുമുണ്ട്‌.

സാങ്കൽ‍പികമായ ഈ ചോദ്യം:-

ഇതിൽ‍ ഏതെങ്കിലും ഒന്നോ അതിലധികമോ സംഹിതകളുടെ മാർ‍ഗത്തിലൂടെ - അതൊക്കെ സ്വർ‍ഗപ്രാപ്തിയ്ക്കുതകുമെന്നറിയാതെ - ജീവിക്കുന്ന ഒരാൾ‍ക്ക്‌ സ്വർഗ്ഗപ്രാപ്തിയുണ്ടാവുമോ?

വായന

Blog Archive